Thursday, January 11, 2007

മുഖപത്രം

('ഫിറോസ്‌ അഹമ്മദിന്റെ ഓര്‍മക്കായി' എന്ന സ്മരണികയില്‍ നിന്ന് )


മരണത്തിന്‌ മാദകഗന്ധമുണ്ടെന്ന് വാദിച്ചിരുന്ന ഫിറോസ്‌ അഹമ്മദിന്റെ ജീവിത ശൈ്‌ലിയിലൂടെയും, പുറം ലോകം അറിയാതിരുന്ന സാഹിത്യരചനകളിലുടെയും വ്യത്യസ്ത്മായി ജീവിച്ച ഒരു ചെറുപ്പക്കാരനെ അടുത്തറിയാനാണ്‌ ഇവിടെ ശ്രമിക്കുന്നത്‌. വിദ്യാഭ്യാസ കാലത്തും തൊഴില്‍ രംഗത്തും അദ്ദേഹത്തൊടൊപ്പം അനുഭവങ്ങള്‍ പങ്കുവെച്ചവരുടെ ഓര്‍മ്മക്കുറിപ്പുകളും ഇക്കാര്യത്തില്‍ നമ്മെ സഹായിക്കുന്നുണ്ട്‌. സഹിത്യസൃഷ്ടികള്‍ വളരെ കുറച്ച്‌ മാത്രമെ തെളിവായി അദ്ദേഹം അവശേഷിപ്പിച്ചുള്ളൂ. അതുതന്നെയും മരണാനന്തരം പെര്‍സണല്‍ കമ്പ്യൂട്ടറില്‍ നിന്ന് യാദ്ര്ശ്ചികമായി ലഭിച്ചതും. അവശെഷിപ്പിച്ചതിനേക്കാള്‍ എത്രയോ ഇരട്ടീ അദ്ദേഹം നശിപ്പിച്ചുകളഞ്ഞിട്ടുണ്ടായിരിക്കണം! സഹിത്യമൂല്യം, എന്നല്ല സാഹിത്യം എന്നതിനു തന്നെ അപ്പുറം വൈയക്തികമായ ഒരാവിഷ്കാരം മാത്രമായിരുന്നു, ഫിറോസിനെ സംബന്ധിച്ച്‌ രചനകള്‍.

വിദ്യാഭ്യാസത്തിന്റെ ആദ്യനാളുകള്‍ ഗള്‍ഫില്‍ ചെലവഴിച്ചുവെങ്കിലും തന്റെ ബാല്യത്തിന്റെ കൌതുകങ്ങള്‍ ഫിറോസ്‌ ശേഖരിച്ചത്‌ വണ്ടൂര്‍ എന്ന നാട്ടിന്‍പുറത്തു നിന്നാണ്‌. തൊട്ടടുത്ത നഗരത്തില്‍ ഇംഗ്ലീഷ്‌ വിദ്യാഭ്യാസം തുടരുമ്പോഴും താന്‍ ഓടിക്കളിച്ച പറങ്കിമാവിന്‍ തോട്ടങ്ങളും കടുത്ത ചെങ്കല്‍ പാറകള്‍ നിറഞ്ഞ കുന്നിന്‍ ചെരുവുകളും മഴയില്‍ കൊച്ചു പുഴകളായി അനുഭവിക്കുന്ന കല്‍പാത്തികളുമൊക്കെ അബോധത്തിന്റെ ആഴങ്ങളില്‍ വേരുകളിറക്കിക്കഴിഞ്ഞിരുന്നു. ആധുനികതയുടെ കുത്തൊഴുക്കുകള്‍ ആരംഭിക്കുന്ന കാമ്പസ്‌ ജീവിതത്തിനിടയിലും ഇടവീട്ടു നടത്തുന്ന വനയാത്രകളിലൂടെ തന്റെ ബാല്യാനുഭൂതികളെ ഫിറോസ്‌ ഓരോ തവണയും ഏറ്റുവാങ്ങിയിരുന്നു. ഒരു കവി മനുഷ്യനോടും പ്രകൃതിയോടും ഇണങ്ങുക മാത്രമാണ്‌, അതിന്റെ ഹാര്‍മണിയില്‍ തന്റെ പാര്‍ട്‌ വായിക്കുക മാത്രമാണ്‌ ചെയ്യുന്നതെന്ന് അദ്ദേഹം മിക്കപ്പ്പ്പോഴും സാക്ഷ്യപ്പെടുത്തുന്നു. മഴയത്ത്‌ കര്‍ഷകന്റെ നാടന്‍ തൊപ്പിയണിഞ്ഞ്‌ മഴയെ അനുഭവിക്കുമ്പോള്‍, "ഫാര്‍മര്‍" എന്ന കഥ കമ്പ്യൂടറില്‍ കോറിയിട്ടത്‌ മരുഭൂമിയിലെ വെറുമൊരു ഗ്രഹാതുരത്വം മാത്രമായിരുന്നില്ലെന്ന് ഉറപ്പാകുന്നു.

ഗള്‍ഫില്‍ നിന്നും മടങ്ങിയെത്തി ഒരു താഴ്വരയിലെവിടെയെങ്കിലും പശുക്കളോടും കോഴിക്കൂട്ടങ്ങളോടുമൊപ്പം നവീനരീതിയിലുള്ള ഒരു കാര്‍ഷിക ജീവിതമായിരുന്നു ഫിറോസ്‌ സ്വപ്നം കണ്ടിരുന്നത്‌. ഇത്‌ യാദ്ര്ശ്ചികതയല്ല. ഗള്‍ഫിന്റെ സ്വര്‍ണക്കവറിനുള്ളീല്‍ ജീവിക്കുമ്പോഴും അദ്ദേഹത്തെ ആന്തരികമായി ചലിപ്പിച്ചിരുന്നത്‌ ഇതേ മണ്ണിന്റെ സ്വപ്നം തന്നെയായിരുന്നു. ബഹുമുഖ വിഷയങ്ങളിലേക്ക്‌ പടരുന്ന തന്റെ കവിതക്ക്‌ "വേരുകള്‍" എന്ന് പേര്‍ നല്‍കിയതും മന;പൂര്‍വമായിരുന്നില്ല.

മിഗുല്‍ ഫെര്‍ണാണ്ടസ്‌ എന്ന സ്പാനിഷ്‌ കവി തനിക്ക്‌ സമ്മാനമായിക്കിട്ടിയ സര്‍ക്കാര്‍ ജോലി ഉപേക്ഷിച്ച്‌ ആടുമേയ്ക്കാന്‍ തീരുമാനിച്ചതുപോലെ ഇടയ സമാനമായ മധ്യാഹ്നസ്വപ്നങ്ങളില്‍ മുഴുകി പുല്ലാങ്കുഴല്‍ വായിച്ചും ജീവിതതെ ഒരു "TotaL Harmony" ആക്കാന്‍ ഫിറോസും അഗ്രഹിച്ചിരുന്നിരിക്കണം. സൃഷ്ട്യുന്മുഖമായ പല കേരളീയ മനസ്സിനേയും പോലെ നാട്ടിന്‍ പുറങ്ങളില്‍ ഉടക്കി നില്‍ക്കുകയായിരുന്നു ഫിറോസിന്റേതും. കൃത്യമായിപ്പറഞ്ഞാല്‍ കാര്‍ഷിക സ്മൃതികളെത്തന്നെ അത്‌ പുനരാഖ്യാനം ചെയ്യുന്നു. ന്ര്ത്തവും സംഗീതവും ഭാവഗീതവുമൊക്കെ ലോകമൊട്ടാകെ വികസിപ്പിച്ചെടുത്ത കാര്‍ഷിക ജീവിതം ഫിറോസിന്റെ സര്‍ഗാത്മഗതയെ എന്നും പച്ചയണിയിച്ച്‌ ഒരു പറുദീസയുടെ ഭാവാത്മഗതയോടെ അദ്ദേഹത്തെ പൊതിഞ്ഞു നിന്നിരുന്നു.

മാതൃഭാഷയായ മലയാളത്തിനു പകരം ഇംഗ്ലീഷില്‍ സൃഷ്ടികള്‍ ആവിഷ്കരിക്കുമ്പോഴും അവയുടെ പ്രമേയം ഗ്രാമീണമായിത്തന്നെയായിരുന്നു. തന്റെ സ്വപ്നത്തെയും ഭൂതകാലത്തെയും ഒരുമിച്ചാവിഷ്കരിക്കാന്‍, അവയില്‍ തന്നെ സ്വയം സാക്ഷാല്‍കരിക്കാന്‍ ഫിറോസ്‌ നടത്തിയ ശ്രമം അദ്ദേഹത്തെ കാലത്തില്‍നിന്നടര്‍ത്തിക്കളയുന്നു.വിമര്‍ശനാത്മകമായി ഫിറോസിന്റെ സൃഷ്ടികളെ സമീപിക്കുന്ന ഒരാള്‍ അവയിലെ കാലത്തെ (ഫിറോസിന്റെ മനസ്സിന്റെ തന്നെ കാലത്തെ) കണ്ടെത്താനാവാതെ കുഴങ്ങിയേക്കും.പ്രകൃതിയും കാര്‍ഷിക മനസ്സും ആധുനിക ജീവിതവും കൂടി ഞെരുക്കിയ പ്രതിസന്ധികളെ മുറിച്ചു കടക്കാന്‍ നിശ്ചയിച്ച ഒരു യുവാവിന്റെ ചിത്രങ്ങളാണ്‌ ഈ ഗ്യാലറിയില്‍ നിരത്താന്‍ ശ്രമിക്കുന്നത്‌.

2 comments:

അത്തിക്കുര്‍ശി said...

മരണത്തിന്‌ മാദകഗന്ധമുണ്ടെന്ന് വാദിച്ചിരുന്ന ഫിറോസ്‌ അഹമ്മദിന്റെ ജീവിത ശൈ്‌ലിയിലൂടെയും, പുറം ലോകം അറിയാതിരുന്ന സാഹിത്യരചനകളിലുടെയും വ്യത്യസ്ത്മായി ജീവിച്ച ഒരു ചെറുപ്പക്കാരനെ അടുത്തറിയാനാണ്‌ ഇവിടെ ശ്രമിക്കുന്നത്‌.
..............................
പ്രകൃതിയും കാര്‍ഷിക മനസ്സും ആധുനിക ജീവിതവും കൂടി ഞെരുക്കിയ പ്രതിസന്ധികളെ മുറിച്ചു കടക്കാന്‍ നിശ്ചയിച്ച ഒരു യുവാവിന്റെ ചിത്രങ്ങളാണ്‌ ഈ ഗ്യാലറിയില്‍ ഞങ്ങള്‍ നിരത്താന്‍ ശ്രമിക്കുന്നത്‌.

---'ഫിറോസ്‌ അഹമ്മദിന്റെ ഓര്‍മക്കായി' എന്ന സ്മരണികയില്‍ നിന്ന്

chithrakaran ചിത്രകാരന്‍ said...

അത്തികുര്‍ശി, വായിക്കാന്‍ പറ്റുന്നില്ല. ഫൊണ്ട്‌ മിസ്സിംഗ്‌!!!